1
ചൊവ്വാഴ്ച ആണ്,മോള്‍ക്ക് ജലദോഷം ,അല്ലെങ്കില്‍ ഇന്ന് കുശിനിക്കാരന് വരാന്‍ അസൌകര്യമാണ് ... അങ്ങനെ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി മാറ്റി വയ്ക്കപ്പെട്ട യാത്ര ആണിത് .പുറം തോടില്‍ നിന്ന് തല വെളിയിലെക്കിടാന്‍ മടി ,അത് തന്നെ - ഇറങ്ങി പോകാനുള്ള മടി ,ഇറങ്ങിയാല്‍ തിരികെ വന്നു ചേക്കേറാന്‍ മടി .(ഞാന്‍ സ്വയം തീര്‍ത്ത എന്റെ ഹരിത ഗോപുരം) അവസാനം എന്തൊക്കെയോ നിറച്ചു മനപൂര്‍വ്വം ചിലതൊക്കെ മറന്നു യാത്രക്കിറങ്ങി .
യാത്ര പോകുമ്പോള്‍ എനിക്കേറെ ഇഷ്ടം മൂടി ക്കെട്ടിയ അന്തരീക്ഷമോ അല്ലെങ്കില്‍ ഒരു ചെറു ചാറ്റല്‍ മഴ ഉള്ളപ്പോഴോ അതുമല്ലെങ്കില്‍ തിരക്ക് കുറഞ്ഞ വഴികളുള്ള രാത്രിയുമാണ് .നാട്ടിലേക്കു ഇത്തവണ അകമ്പടിക്ക് മഴയും കൂട്ടത്തില്‍ കോടമഞ്ഞും ആയിരുന്നു. ഏകാന്ത യാത്ര തന്നെ ആയിരുന്നു ഒരു വിധത്തില്‍ ഇത് .കയറ്റിറക്കങ്ങളിലെ മനംപിരട്ടലുകള്‍ക്ക് മുന്‍കൂറായി നല്‍കിയ ഗ്രവോള്‍ ,"തുള്ളി തുള്ളി തുള്ളി മഴയായ് വന്താളേ".. സി ഡിയിലെ പാട്ടുകള്‍ രണ്ടാമതും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും കുട്ടികളില്‍ പ്രയോഗിച്ചു തുടങ്ങിയിരുന്നു .അത് അവരുടെ തലയനക്കങ്ങളിലും ഊര്‍ന്നു വീണ ചളുങ്ങിയ ബബിള്‍ഗത്തിലും തെന്നി നിന്നു.
കുട്ടിക്കാനം അടുക്കും മുന്‍പേ മഞ്ഞ് മൂടി. മഴ ആയിരുന്നില്ല മഞ്ഞാണ് പെയ്തു കൊണ്ടിരുന്നത്.മഴ പെയ്തിരുന്നെങ്കില്‍ മഞ്ഞ് കാണുമായിരുന്നില്ല റോഡും എതിരെ വരുന്ന വണ്ടികളും തണുത്ത് കൂനിപ്പിടിച്ചു നില്‍ക്കുന്ന ആളുകളും എല്ലാം ഒരു നിഴല്‍ പോലെ മാത്രം .അടുത്ത് വരുമ്പോള്‍ മാത്രം കണ്ടു പെട്ടന്ന് വെട്ടിച്ചു മാറ്റുന്നു വാഹനങ്ങള്‍ .റോഡില്‍ നിന്ന് നിരങ്ങി വണ്ടി വശങ്ങളിലേക്ക് മാറുമ്പോള്‍ പേടിതോന്നി പെയ്യുന്ന മഞ്ഞിലേക്ക് തല കാണിച്ചു കൊക്കയുടെ ഇരുണ്ട ആഴം സൂക്ഷിച്ചു നോക്കും ,വെളുത്ത തിരമാലകള്‍ താഴ്വരകളിലാകെ ,കണ്ടാലും കണ്ടാലും കൊതി തീരില്ല .ഒരു സൈഡില്‍ നനഞ്ഞു കറുത്ത സുന്ദരി മലകള്‍ ,ഇടയ്ക്കിടയ്ക്ക് പാല് പോലെ അരുവികള്‍.കോടമഞ്ഞിനു പറന്നുപോകാന്‍ ഇടം കൊടുക്കാതെ തടഞ്ഞു നിര്‍ത്തീരിക്കുന്നു ദുഷ്ടത്തികള്‍.
വളഞ്ഞു പുളഞ്ഞു ഒരു പാമ്പിനെ പോലെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെ യാത്രചെയ്യാന്‍ അന്നും ഇന്നും എനിക്ക് ഒരു കുഞ്ഞിന്റെ മനസ്സാണ്,ആഹ്ലാദവും .
ചുമന്ന വെട്ടു റോഡിന്റെ ഇങ്ങേ ചരുവില്‍ നിന്ന് അങ്ങ് ദൂരെ പൊടി പറക്കുമ്പോള്‍ അറിയാം അവിടെക്കൊരു വണ്ടി പോയിട്ടുന്ടെന്നോ അവിടുന്നൊരു വണ്ടി നിറയെ കലപില തമിഴ് പറയുന്ന മൂക്കിന്റെ ഇരു വശങ്ങളിലും മൂക്കുത്തി ഇട്ട നല്ല കറുത്ത സുന്ദരികള്‍ ,ചാക്കുകെട്ടുകളും വേണേല്‍ കള്ളുകുടിച്ചു നാലുകാലില്‍ കിടക്കുന്ന കെട്ടിയോനെ വരെ തൂക്കി എടുക്കാന്‍ കെല്‍പ്പുള്ള നാട്ടുക്കട്ടകള്‍ ആഴ്ചയിലെ ചന്തക്കു സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ,മുറുക്കി തുപ്പി മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങള്‍ . അന്നായിരിക്കും ചിലര്‍ക്ക് പുതിയ സംബന്ധങ്ങള്‍ കിട്ടുന്നത് ,കെട്ടിയോനു ഒരുകുപ്പി ചാരായവും കൊടുത്തു കൂട്ടാകുന്ന പുതിയ സംബന്ധക്കാര്‍ .ലയങ്ങളിലെ പതിവ് രാക്കഴ്ച്ചകള്‍ .പുതുമയേതും അശേഷമില്ല .യുസ്ഡ് ലൈഫ്.
2
അങ്ങനെ ഓരോ വളവുകള്‍ക്കൊപ്പവും ഞാനും ആടിയും ഉലഞ്ഞും മുന്നോട്ട് പോകുമ്പോള്‍ ഒരു വളവില്‍ മെഴുകു ഉരുകുന്നമണം .കുറച്ചു നാളെ ആയിട്ടുള്ളൂ അവിടെ മെഴുകുതിരികള്‍ കത്താന്‍ തുടങ്ങിയിട്ട് .വെള്ളി ആഴ്ച കളില്‍ അവിടെ വിശ്വാസികളെ കൊണ്ട് നിറയും .വരുന്നവരില്‍ ഏറെയും പുതുതായി വിശ്വാസം കൊണ്ട വരാണ് എതിര്‍ വശത്തെ മരത്തില്‍ ചുവന്ന,മഞ്ഞ ,ഓറഞജ് നിറങ്ങളിലുള്ള പട്ടു തുണികളും തൊട്ടിലുകളും കാണുന്നുണ്ട് .അവിടെ പട്ടു ചുറ്റാന്‍ പോയിരുന്നവരില്‍ പലരും ഇപ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ പോകുന്നു.ദൈവത്തിനേം അവര്‍ മതം മാറ്റി .ഇപ്പോള്‍ അവരാണ് യഥാര്‍ത്ഥ ഭക്തര്‍ ഏത് നേരവും വേദപുസ്തകവും ദൈവവചനവും പറഞ്ഞു നടക്കും .ശ്വാസം വിടുന്നതും നില്‍ക്കുന്നതും നടക്കുന്നതും ദൈവത്തെ വിളിച്ചു കൊണ്ട് ,എന്തിനു ഏത് നേരവും സൌര്യംകെടുത്താന്‍ വേണ്ടി.. .മതം മാറുന്നതിനു മുന്നേ ഇവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ പ്രാര്‍ഥി ച്ചിട്ടുണ്ടാകില്ല .പ്രലോഭനങ്ങള്‍ നിരവധി ആണ് നല്‍കപ്പെടുന്നത് . ഒരു കാര്യവും കൂടി ഉണ്ടെന്നു തോന്നുന്നു,കുളിക്കണം എന്ന നിര്‍ബന്ധവും പിന്നെ മറ്റു പല ആചാരങ്ങളും അനുസരിക്കണ്ടല്ലോ ,കിടക്കപ്പായയില്‍ നിന്ന് തന്നെ എണീറ്റ് പോകാം .
കുട്ടിക്കാനം മരിയന്‍ കോളേജിലെ പ്രാവുകളും റോഡില്‍ നിറഞ്ഞു തണുപ്പില്‍ കൂനി കുറുകി പോകുന്നുണ്ട്.താഴേക്ക് ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു ,ആര്‍ത്തു പെയ്യുകയാണ് ഗ്രവില്യ മരങ്ങളും യൂക്കാലിപ്ടസ് ഇവരെല്ലാം നിര്‍ത്താതെ പെയ്യുകയാണ്,കുളിര്‍ന്നു വിറച്ചു തലയും കുമ്പിട്ടു പെയ്യുകയാണ് .അവിടെ ചരുവില്‍ ഒരു ബദാം ,ഹൃതുമതി ,നിറയെ ചുമന്നു തുടുത്തു ഇലകള്‍. മടിച്ചി ആണ് അത് കൊണ്ടല്ലേ ഒരിലപോലും ഒളിപ്പിക്കാതെ ചേര്‍ന്ന് പുല്കാതെ നിര്‍വൃതി പൂണ്ട് നിന്ന് പെയ്യുന്നത് .
കടുത്ത വെയിലില്‍ പോലും സൂര്യനെ കടത്തിവിടാന്‍ മടിക്കുന്ന റബ്ബര്‍ മരങ്ങളും മഴയില്‍ അലിയുകയാണ് . ആ സുന്ദര ദൃശ്യങ്ങളും മഴയും കോടമഞ്ഞും എന്റെ സ്വപ്നങ്ങളും ഏകാന്തതയും ചിന്തകളും മുണ്ടക്കയം ടൌണിലെ ട്രാഫിക് ബ്ലോക്കില്‍ പെയ്തു തീര്‍ന്നിരുന്നു. തിരകെ മടക്കത്തിലെ സ്വപ്നങ്ങളിലേക്ക് ഇനി ഒരു രാപ്പകല്‍ വേണം .
കൂട്ടിനു മഴയും മഞ്ഞിന്റെ പുതപ്പും.
പണ്ട് ചില പ്രഭാതങ്ങളില്‍ ഇടുക്കിയിലെത്തുമായിരുനനു.
മറുപടിഇല്ലാതാക്കൂകട്ടപ്പനനിന്ന് കോട്ടയത്തേക്ക് പായുമ്പോള്‍ വെയിലിന്റെ ഇന്ദ്രജാലം കണ്ട്
അന്തം വിട്ടിരുന്നു. തോട്ടങ്ങളിലെ ഇരുളും വെളിച്ചവും കലര്‍ന്ന ചെടിത്തഴപ്പുകളെ വെയില്‍ പെയിന്റിങുകളാക്കി മാറ്റുന്ന വിധം.
പിന്നെ, ചില പാതിരാവുകളില്‍ ചെന്നിറങ്ങുമ്പോള്‍
പഴയൊരു ചായക്കടയില്‍ ഇരുട്ടിനെ മുറിച്ചെത്തുന്ന ദുര്‍ബലമായ തീയലകള്‍ക്ക് ചുറ്റുമിരുന്ന് കാപ്പി കുടിക്കുന്ന വെള്ളത്തോര്‍ത്തു ചുറ്റിയ ചില വൃദ്ധ രൂപങ്ങള്‍ കാണാം.
വാന്‍ഗോഗിന്റെ പൊട്ടാറ്റോ ഈറ്റേഴ്സിനെ ഓര്‍മ്മവരുന്ന ദൃശ്യം.
കുട്ടിക്കാനത്ത് മഞ്ഞപാളികള്‍ക്കിടയിലൂടെ കണ്ണിലെത്താറുള്ള
ചുവന്നു തുടുത്ത മേഫ്ലവര്‍ പൂക്കളും ഓര്‍മ്മയില്‍ നിറയുന്നു.
നന്ദി, ഹൈറേഞ്ചിലേക്ക് വീണ്ടും ഓര്‍മ്മയിലൂടെ നടത്തിയ ഈ കുറിപ്പിന്