2011, ജൂലൈ 29, വെള്ളിയാഴ്‌ച

കുച്ചു കുച്ചു .....തീവണ്ടി ......

വളരെ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്ര ചെയ്യുന്ന ത്രില്ലില്‍ ആയിരുന്നു ഞാന്‍. കുട്ടികള്‍ക്ക് ആദ്യത്തെ ട്രെയിന്‍ യാത്രയും .

                    എന്ന് പറഞ്ഞാല്‍ ഒരു പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ വേണമെങ്കില്‍ ഒരു അഞ്ചു വര്ഷം കൂടെ കുറയ്ക്കാം .ഇതിനു മുന്പ് പോയത് പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോള്‍. അപ്പോള്‍ നിങ്ങള്‍ പ്രീഡിഗ്രി  മാറ്റി പ്ലസ്‌ ടു ആക്കിയ വര്‍ഷം നോക്കാന്‍ പോകണമെന്നില്ല ഒരു ഫ്ലോ കിട്ടാന്‍ വേണ്ടി ഏതെങ്കിലും ഒരു വര്‍ഷം  പറഞ്ഞൂന്നേ ഉള്ളൂ.അപ്പോള്‍ ഒരു പ്രീഡിഗ്രീ ക്കാലത്തെ പാവാടക്കാരി,എല്ലാ ഞായറാഴ്ചയും കൊല്ലത്തേക്ക് വച്ച്ടിക്കും രാവിലെ ,എന്ട്രന്‍സ് കോച്ചിംഗിന്  .കുറെ ഗാങ്ങ്  കാണും ആണും പെണ്ണ് മായിട്ട് ." മുമ്പേ ഗമിക്കും ഗോവ് തന്റെ  പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം "ഒരെണ്ണം ചേര്‍ന്നേ ഉള്ളൂ പറഞ്ഞറിഞ്ഞു സയന്‍സ് ബാച്ചിലെ ഒരുമാതിരിപ്പെട്ട എല്ലാവരും ഉണ്ട് . രാവിലെ ഏഴു പത്തിന്റെ ട്രെയിന്‍,തിരിച്ചു  ഐലണ്ടിനു.പിന്നെ ഞായരിലേക്ക് ഉള്ള ഒരു നെടു നീളന്‍  കാത്തിരിപ്പ് .അവിടെ ക്ലാസ്സ്നു പോയവരില്‍ ആര്‍ക്കെങ്കിലും  അഡ്മിഷന്‍ കിട്ടിയോ എന്തോ?  അബദ്ധത്തില്‍ പോലും എനിക്ക് കിട്ടല്ലേന്നൊരു പ്രാര്‍ത്ഥന മാത്രമേ   ഉണ്ടയിരുന്നുള്ളൂ .
                          ട്രെയിന്‍ യാത്രയുടെ താല്പര്യം മാത്രമായിരുന്നില്ല .കുറെ അധികം നാളുകളായി കാരണമില്ലാതെ മാറ്റിവക്കപ്പെട്ട ഒരു മൂകാംബിക ട്രിപ്പ്‌ .ചുളിക്കയില്‍ ആയിരുന്നപ്പോഴും മുത്തപ്പനെയും കണ്ട്‌ ആ വഴി  വേണമെങ്കില്‍ പോകാമായിരുന്ന ,അകാരണമായി നീണ്ടു പോയ യാത്ര .തടസ്സങ്ങള്‍ക്ക് കണ്ടെത്തിയ കാരണം, മൂകാംബിക ദേവിക്ക്  ഞങ്ങളെ കാണാന്‍ ഉള്ള സമയം ആയിട്ടില്ല,എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്നായിരുന്നു ,അതും  പറഞ്ഞു ഒരു ദീര്‍ഘ  ശ്വാസം വിടുകയായിരുന്നു പതിവ് .
                           പരിഭവങ്ങളുടെയും പരാതി കളുടെയും ഒരു നീണ്ട ലിസ്റ്റ് മനസ്സില്‍ നിറയെ ,വര്‍ഷങ്ങളായിഉള്ള ആവശ്യങ്ങള്‍,
എല്ലാം കൂടി എഴുതി ഹുണ്ടികയില്‍ ഇടണം.എന്തെങ്കിലും കലാപരമായി കഴിവുള്ളവരാണ് അവിടെ പോകുന്നത് എന്ന ഒരു മിഥ്യ  ധാരണ എനിക്കുണ്ടായിരുന്നു .ഞാനും ഒരു ബ്ലോഗ്ഗര്‍ ഒക്കെ ആയില്ലേ !! എന്ന് സ്വയം വിശ്വസിച്ചു .നാലാള്‍ അറിയുന്ന ഒരു ബ്ലോഗ്ഗര്‍ ആക്കി തരണേ ദേവ്യേ എന്നുള്ള പുതിയ ആവശ്യം കൂടെ അപ്പോള്‍ എഴുതി ചേര്‍ത്തു.                                                                                           
                     സ്വന്തമായി എ ടി എം കാര്‍ഡില്ലാത്ത ഞങ്ങള്‍ കണ്ടവന്റെ കാര്‍ഡില്‍ ഓണ്‍ ലൈനായി ടികെറ്റ് ബുക്ക്‌ ചെയ്തു ,സ്ലീപ്പേരില്‍ ,  കുറ്റം പറയരുതല്ലോ  എല്ലാവര്ക്കും മിഡില്‍ ബര്‍ത്ത് തന്നെ കിട്ടി .അങ്ങനെ ആ സുദിനം അഗതമാകുന്നു .നാട്ടിലേക്കു തലേന്ന് തന്നെ വച്ച് പിടിച്ചു .അവിടുന്നു അമ്മയും ഉണ്ട് .
  
                     ഏറണാകുളം സൌതീന്നാണ് ഞങ്ങള്‍ക്ക് കയറേണ്ടത് മംഗള എക്സ്പ്രസ്സ്‌  s1ഇല്‍ ആയിരുന്നു . സ്റ്റേഷനില്‍ എത്തിയ ഉടനെ എത്ര മണിക്കൂര്‍ ലേറ്റ് ആകും എന്നാണ് അന്വേഷിച്ചത് .എന്തോ ഇപ്പോള്‍ ട്രെയിനുകളെല്ലാം റൈറ്റ് ടൈം തന്നെ കലികാലവൈഭവം മനസ്സില്‍ ഓര്‍ത്തു.പത്തു പന്ത്രണ്ട് മണിക്കൂര്‍ വേസ്റ്റ് ആകാതിരിക്കാന്‍  ഒന്ന് രണ്ട പുസ്തകങ്ങള്‍ എടുത്തിരുന്നു
.എങ്കിലും ബുക്സ്റ്റാളില്‍ പോയി മാജിക്‌ പോട്ടും  ചമ്പക്കും  കുട്ടികള്‍ക്ക്.
                            രെസ്ടിങ്ങ് റൂമില്‍ ഞങ്ങളൊന്നു സെറ്റില്‍ ആയപ്പോഴേക്കും ട്രെയിന്‍ വന്നു നില്‍ക്കുന്ന പ്ലാറ്റ്ഫോം മറ്റു കാര്യങ്ങള്‍ എല്ലാം കൃത്യമായി കണ്ടുപിടിച് രുന്നു അദ്ദേഹം .കഷ്ടകാലത്തിനു ഞാന്‍ കാര്യങ്ങള്‍ ചോദിക്കുകയും അത് കേള്‍ക്കെണ്ട താമസം എന്നെ കൊണ്ട് പോയി വിശദമായി ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി പറഞ്ഞിരിക്കുന്ന പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കറക്റ്റ് ആയി നിന്നില്ലെങ്കില്‍ കംപ്ലൈന്റ്റ്‌ ‌ കൊടുക്കാമന്നും മറ്റും.  അളിയന്‍ റെയില്‍വേയില്‍ ചീഫ്‌ കണ്ട്രോളെര്‍  ആയതിന്റെ സന്തോഷം ഒരു  നീണ്ട കൊട്ടുവയിലൂടെ ഞാന്‍ അറിയിച്ചു .അമ്മ അപ്പോഴേക്കും,അടുത്തിരുന്ന കൊച്ചിനോട് വിശേഷങ്ങള്‍ അറിഞ്ഞും പറഞ്ഞും പരിചയത്തിലായി , ഞങ്ങടെ നാട്ടുകാരി ,മംഗലാപുരത്ത് നഴ്സിംഗ് പഠിക്കുന്നു ഒറ്റക്കെ ഉള്ളൂ ഞങ്ങള്‍ക്ക് പോകേണ്ട അതെ ട്രെയിനില്‍ ആണ് അതിനും പോകണ്ടത് .വണ്ടി വരുമ്പോ പറയാം എന്ന് അതിനെ ആശ്വസിപ്പിക്കുകയും ചെയ്തു,സ്ഥിരം ട്രെയിനില്‍ പോകുന്ന അതും ആണ്ടിനും ശങ്ക്രാന്തി ക്കും പോകുന്ന ഞങ്ങളും  !!
         അമ്മേ കിഴക്കൂന്നാണോ പടിഞ്ഞാറുന്നാണോ ട്രെയിന്‍ വരുന്നേ ,മോളാണ്  ,മോളിലോട്ട് നോക്കിയപ്പോള്‍ ദിക്കറി യാന്‍ ഒരു വഴീമില്ല മൂടിക്കിടക്കുകയാണ് ,തിര്വോന്തോരത്തൂന്നാ  എന്റെ അറിവ് പകര്‍ന്നു ,അത് വച്ച് അവള്‍  കണ്ടുപിടിക്കാന്‍ തുടങ്ങി .എവിടുന്നു?ഇനീം തിരുവനന്തപുരം എന്താ ഏതാന്നു ചോദ്യം ചോദിക്കാതിരുന്ന മതി ആയിരുന്നു ,ഞാന്‍ മനസ്സിലോര്‍ത്തു . 
           ഒന്ന് രണ്ട് ട്രെയിന്‍ ഞങ്ങള്‍ വന്നതിനു ശേഷം രണ്ടു സൈഡിലെ ക്കും  പോയി .ട്രെയിന്‍ നമ്പര്‍ ***** കൃപയാ ധ്യാന്‍ കീജിയേ ..അവസാനത്തെ ധ്യാന്‍ കീജിയേ മാത്രമേ ശരിക്ക് കേട്ടുള്ളൂ പതിനാലാം നമ്പര്‍ പ്ലാറ്റ് ഫോര്മില്‍ ആണെന്നറിയാം രണ്ടിടത് പതിനാലാം നമ്പര്‍ തൂങ്ങി കിടക്കുന്നുണ്ട് .നേരെ കണ്ടിടത് തന്നെ നിന്നു.പക്ഷെ അന്നൌന്‍സ് ചെയ്ത ട്രെയിനിന്റെ പേരും ഞങ്ങടെ കയിലുള്ള ടികെടിലെ ട്രെയിനിന്റെ പേരും എന്തോ ശരി ആകുന്നില്ല. നില്‍ക്കുന്നിടത്ത് നിന്ന് ഞങ്ങളാരും ഒരടി മാറിയില്ല  ഞങ്ങടെ ട്രെയിന്‍ വരന്‍ പോകുന്നെ ഉള്ളൂ എന്നായിരുന്നു മനസ്സില്‍ .അപ്പോളാണ് ആ നഴ്സിംഗ് കൊച്ചു ആന്റി  ഇത് തന്നാണ് ട്രെയിന്‍ എന്ന് വിളിച്ചു കൂവിയത്. ഹും എന്നെ ആണോ ആന്ടീന്നു ,ഹേ അമ്മയെ ആകും മനസ്സില്‍ അങ്ങനെ രണ്ടു വട്ടം പറഞ്ഞു., പിന്നെ ഓട്ടം തന്നെ s1 കണ്ടുപിടിക്കാനും പതിനാലാം നമ്പര്‍ പ്ലട്ഫോരം കണ്ടു പിടികാനും ,ഓടെടാ ഓട്ടം .ഓട്ടത്തിന്റെ ഇടയിലും  അമ്മെ നോക്കി പാവം എന്നേക്കാള്‍ സ്പീഡില്‍ ഓടുന്നുണ്ട്.പെണ്ണുങ്ങള്‍ ആയാല്‍ മെലിഞ്ഞിരിക്കണം എന്നാ ഭര്‍തൃ വാക്യം മനസ്സാ ഓര്‍ത്തു .ആവശ്യം വരുമ്പോള്‍ ബുദ്ധി ഉദിക്കില്ലാന്നു പണ്ടാരോണ്ട്  പറഞ്ഞിട്ടുള്ളതും വെറുതെ ഓര്‍മയില്‍ വന്നു .    അല്ലെങ്കില്‍ ഏതേലും ഒരു കംബാര്ട്ട്മെന്റില്‍  കയറി ഇരുന്നിരുന്നു പോയാ   പോരാരുന്നോ. ഇങ്ങനെ തേരാ പാര ആള്‍ക്കാരുടെ മുന്നില്‍ കിടന്നു ഓടേണമാരുന്നോ? ആകെ ചുക്കി ച്ചുണിഞ്ഞു,നാണക്കേട്‌ കൊണ്ട് . അവസാനം എത്തി . ഒന്നാം നമ്പര്‍ തുടങ്ങി  പതിനാലാം നമ്പര്‍ വരെ പ്ലട്ഫോമില്‍ കൂടെ ഓടി ഓടി s1 ല്‍ കേറി വിന്‍ഡോ സീറ്റ്‌ തന്നെ പിടിച്ചു .ആര്‍ക്കും അപ്പോള്‍ മിണ്ടാനേ പറ്റുന്നില്ല ,വിശപ്പും ദാഹവും കുട്ടികള്‍ക്കും ട്രെയിന്‍ വിടുന്നതിനു മുന്‍പേ തന്നെ പാര്‍സല്‍ തീര്‍ന്നു   .വണ്ടി വിട്ടു ക്ഷീണം ഒക്കെ മാറ്റി എല്ലാരും കഴിഞ്ഞ രസകരമായ നിമിഷങ്ങള്‍,അങ്ങനെ ചെയ്തെങ്കില്‍ ഇങ്ങനെ എന്നൊക്കെ പറഞ്ഞു  പങ്കു വച്ച് ,ടി ടി ആറിനെ നോക്കി ഇരുന്നു .പിന്നീടാണ് സീറ്റ്‌ നമ്പര്‍ കണ്ടു പിടിക്കാന്‍ പോയത് രണ്ടെണ്ണം അപ്പുറത്തെ കാബിനില്‍ ആണ്,സാരമില്ല ടി ടി അറിനോട് പറഞ്ഞു ശരി ആക്കാം  പകല്‍ ആയതോണ്ട് ആരും ഉറങ്ങില്ല എന്ന് സമാധാനവും കണ്ടു .കമ്പാര്‍ട്ട്മെന്റില്‍    ആരും ഉണ്ടായിരുന്നില്ല .ആ സന്തോഷത്തില്‍ ഉറക്കെ  വീട്ടുകാര്യമൊക്കെ പറഞ്ഞിരിക്കുമ്പോളാണ് ടി ടി ആര്‍ വന്നത് .എല്ലാം കാണിച്ചു ,അങ്ങോട്ട്‌ കയറി 47 ,48 സീറ്റ് അപ്പുറത്താണ് അഡ്ജസ്റ്റ് ചെയ്തോളാം എന്നൊക്കെ ഗമയില്‍ പറഞ്ഞപ്പോളാണ്  നിങ്ങള്‍ കയറിയിരിക്കുന്നത്  s10 ഇല്‍ ആണ്  s1 അല്ല എന്ന ടി ടി ആറിന്റെ    ചങ്ക് പിളര്തുന്ന വാചകം കേട്ടത് .  അപ്പോളാണ് രണ്ടു പതിനാലാം നമ്പര്‍ തൂങ്ങി കിടന്നതിന്റെ സാംഗത്യം പിടികിട്ടിയത് .ഞങ്ങള്‍ ആദ്യം നിന്നിടത് തന്നെ ആയിരുന്നു കയറണ്ട കമ്പാര്‍ട്ട്മെന്റ് .ടെന്‍ഷന്‍ ന്റെ ഇടയില്‍ s10ന്റെ പൂജ്യം കണ്ടില്ല . ഇനീ ആദ്യം മുതല്‍ എല്ലാം കെട്ടി പൊക്കിക്കൊണ്ട് വീണ്ടും പ്ലാറ്റ്‌ ഫോമില്‍ കൂടെ ഒരു യാത്രയോ ?വേണ്ട ഇത്തവണ കമ്പാര്‍ട്ട്‌മെന്റില്‍ കൂടെ കയറി ഇറങ്ങാന്‍ തീരുമാനിച്ചു .
                ഇത് യാത്രയുടെ ആദ്യ നിമിഷങ്ങള്‍
               

         ഈ അനുഭവങ്ങള്‍ രസകരമായിരുന്നു അത് ഇവിടെക്ക് പകര്‍ത്തിയപ്പോള്‍ ,വായിച്ചു നോക്കിയപ്പോള്‍ എനിക്ക് അതില്‍ കുറെ ശൂന്യത അനുഭവപ്പെട്ടു .മനസ്സില്‍ വിരിഞ്ഞത് പകര്‍ത്താന്‍ പറ്റിയില്ലന്നൊരു തോന്നല്‍. എങ്കിലും വീണ്ടും വരും മനസ്സില്‍ ഉണരുന്നത് പങ്കു വക്കാന്‍ ,കൂകി പാഞ്ഞ തീവണ്ടിയിലേക്ക് കണ്ണ് ഒന്ന് എത്തി നോക്കിയത് പറയാന്‍ .....
 

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരു മഴയാത്രയില്‍ കണ്‍ തുറന്നു കണ്ട സ്വപ്‌നങ്ങള്‍

                                                        1
           ചൊവ്വാഴ്ച ആണ്,മോള്‍ക്ക് ജലദോഷം ,അല്ലെങ്കില്‍ ഇന്ന് കുശിനിക്കാരന് വരാന്‍ അസൌകര്യമാണ് ... അങ്ങനെ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി മാറ്റി വയ്ക്കപ്പെട്ട യാത്ര ആണിത് .പുറം തോടില്‍ നിന്ന് തല വെളിയിലെക്കിടാന്‍ മടി ,അത് തന്നെ - ഇറങ്ങി പോകാനുള്ള മടി ,ഇറങ്ങിയാല്‍ തിരികെ വന്നു ചേക്കേറാന്‍  മടി .(ഞാന്‍ സ്വയം തീര്‍ത്ത എന്റെ ഹരിത ഗോപുരം) അവസാനം എന്തൊക്കെയോ നിറച്ചു മനപൂര്‍വ്വം ചിലതൊക്കെ മറന്നു യാത്രക്കിറങ്ങി .
                 യാത്ര പോകുമ്പോള്‍  എനിക്കേറെ ഇഷ്ടം മൂടി ക്കെട്ടിയ അന്തരീക്ഷമോ അല്ലെങ്കില്‍ ഒരു ചെറു ചാറ്റല്‍ മഴ ഉള്ളപ്പോഴോ അതുമല്ലെങ്കില്‍ തിരക്ക് കുറഞ്ഞ വഴികളുള്ള രാത്രിയുമാണ് .നാട്ടിലേക്കു ഇത്തവണ അകമ്പടിക്ക് മഴയും കൂട്ടത്തില്‍ കോടമഞ്ഞും ആയിരുന്നു. ഏകാന്ത യാത്ര തന്നെ ആയിരുന്നു ഒരു വിധത്തില്‍ ഇത് .കയറ്റിറക്കങ്ങളിലെ മനംപിരട്ടലുകള്‍ക്ക് മുന്‍കൂറായി നല്‍കിയ ഗ്രവോള്‍ ,"തുള്ളി തുള്ളി തുള്ളി  മഴയായ് വന്താളേ".. സി ഡിയിലെ പാട്ടുകള്‍ രണ്ടാമതും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും കുട്ടികളില്‍ പ്രയോഗിച്ചു തുടങ്ങിയിരുന്നു .അത് അവരുടെ തലയനക്കങ്ങളിലും ഊര്‍ന്നു വീണ ചളുങ്ങിയ ബബിള്‍ഗത്തിലും തെന്നി നിന്നു. 
        കുട്ടിക്കാനം അടുക്കും മുന്‍പേ മഞ്ഞ്‌ മൂടി. മഴ ആയിരുന്നില്ല മഞ്ഞാണ് പെയ്തു കൊണ്ടിരുന്നത്.മഴ പെയ്തിരുന്നെങ്കില്‍ മഞ്ഞ്‌ കാണുമായിരുന്നില്ല റോഡും എതിരെ വരുന്ന വണ്ടികളും തണുത്ത്‌ കൂനിപ്പിടിച്ചു നില്‍ക്കുന്ന ആളുകളും എല്ലാം ഒരു നിഴല്‍ പോലെ മാത്രം .അടുത്ത് വരുമ്പോള്‍ മാത്രം കണ്ടു പെട്ടന്ന് വെട്ടിച്ചു മാറ്റുന്നു വാഹനങ്ങള്‍ .റോഡില്‍ നിന്ന് നിരങ്ങി വണ്ടി വശങ്ങളിലേക്ക് മാറുമ്പോള്‍ പേടിതോന്നി പെയ്യുന്ന മഞ്ഞിലേക്ക് തല കാണിച്ചു  കൊക്കയുടെ ഇരുണ്ട ആഴം സൂക്ഷിച്ചു നോക്കും ,വെളുത്ത തിരമാലകള്‍ താഴ്വരകളിലാകെ ,കണ്ടാലും കണ്ടാലും കൊതി തീരില്ല .ഒരു സൈഡില്‍ നനഞ്ഞു കറുത്ത സുന്ദരി മലകള്‍ ,ഇടയ്ക്കിടയ്ക്ക് പാല് പോലെ അരുവികള്‍‍.കോടമഞ്ഞിനു പറന്നുപോകാന്‍ ഇടം കൊടുക്കാതെ തടഞ്ഞു നിര്‍ത്തീരിക്കുന്നു ദുഷ്ടത്തികള്‍. 
                   വളഞ്ഞു പുളഞ്ഞു ഒരു പാമ്പിനെ പോലെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെ യാത്രചെയ്യാന്‍ അന്നും ഇന്നും എനിക്ക് ഒരു കുഞ്ഞിന്റെ മനസ്സാണ്,ആഹ്ലാദവും .
ചുമന്ന വെട്ടു റോഡിന്റെ ഇങ്ങേ ചരുവില്‍ നിന്ന് അങ്ങ് ദൂരെ പൊടി പറക്കുമ്പോള്‍ അറിയാം അവിടെക്കൊരു വണ്ടി പോയിട്ടുന്ടെന്നോ അവിടുന്നൊരു വണ്ടി നിറയെ കലപില തമിഴ് പറയുന്ന മൂക്കിന്റെ ഇരു വശങ്ങളിലും മൂക്കുത്തി ഇട്ട നല്ല  കറുത്ത സുന്ദരികള്‍ ,ചാക്കുകെട്ടുകളും വേണേല്‍ കള്ളുകുടിച്ചു നാലുകാലില്‍ കിടക്കുന്ന  കെട്ടിയോനെ വരെ തൂക്കി എടുക്കാന്‍ കെല്‍പ്പുള്ള നാട്ടുക്കട്ടകള്‍ ആഴ്ചയിലെ ചന്തക്കു സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ,മുറുക്കി തുപ്പി  മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങള്‍ . അന്നായിരിക്കും ചിലര്‍ക്ക് പുതിയ സംബന്ധങ്ങള്‍ കിട്ടുന്നത് ,കെട്ടിയോനു ഒരുകുപ്പി ചാരായവും കൊടുത്തു കൂട്ടാകുന്ന പുതിയ സംബന്ധക്കാര്‍ .ലയങ്ങളിലെ പതിവ് രാക്കഴ്ച്ചകള്‍ .പുതുമയേതും അശേഷമില്ല .യുസ്ഡ്  ലൈ‌ഫ്.

                
                                            2
     അങ്ങനെ ഓരോ വളവുകള്‍ക്കൊപ്പവും ഞാനും ആടിയും ഉലഞ്ഞും മുന്നോട്ട് പോകുമ്പോള്‍  ഒരു വളവില്‍ മെഴുകു ഉരുകുന്നമണം .കുറച്ചു നാളെ ആയിട്ടുള്ളൂ അവിടെ മെഴുകുതിരികള്‍ കത്താന്‍ തുടങ്ങിയിട്ട് .വെള്ളി ആഴ്ച കളില്‍ അവിടെ വിശ്വാസികളെ കൊണ്ട് നിറയും .വരുന്നവരില്‍ ഏറെയും പുതുതായി വിശ്വാസം കൊണ്ട വരാണ്  എതിര്‍ വശത്തെ മരത്തില്‍ ചുവന്ന,മഞ്ഞ ,ഓറഞജ് നിറങ്ങളിലുള്ള പട്ടു തുണികളും തൊട്ടിലുകളും  കാണുന്നുണ്ട് .അവിടെ  പട്ടു ചുറ്റാന്‍ പോയിരുന്നവരില്‍ പലരും ഇപ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ പോകുന്നു.ദൈവത്തിനേം അവര്‍ മതം മാറ്റി .ഇപ്പോള്‍ അവരാണ് യഥാര്‍ത്ഥ ഭക്തര്‍ ഏത് നേരവും വേദപുസ്തകവും ദൈവവചനവും പറഞ്ഞു നടക്കും .ശ്വാസം വിടുന്നതും നില്‍ക്കുന്നതും നടക്കുന്നതും ദൈവത്തെ വിളിച്ചു കൊണ്ട് ,എന്തിനു ഏത് നേരവും  സൌര്യംകെടുത്താന്‍ വേണ്ടി.. .മതം മാറുന്നതിനു മുന്നേ ഇവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ പ്രാര്‍ഥി ച്ചിട്ടുണ്ടാകില്ല .പ്രലോഭനങ്ങള്‍ നിരവധി ആണ് നല്‍കപ്പെടുന്നത് . ഒരു കാര്യവും കൂടി ഉണ്ടെന്നു തോന്നുന്നു,കുളിക്കണം എന്ന നിര്‍ബന്ധവും പിന്നെ മറ്റു പല ആചാരങ്ങളും അനുസരിക്കണ്ടല്ലോ ,കിടക്കപ്പായയില്‍ നിന്ന് തന്നെ എണീറ്റ്‌ പോകാം .
       കുട്ടിക്കാനം മരിയന്‍ കോളേജിലെ പ്രാവുകളും റോഡില്‍ നിറഞ്ഞു തണുപ്പില്‍ കൂനി  കുറുകി പോകുന്നുണ്ട്.താഴേക്ക്‌  ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു ,ആര്‍ത്തു പെയ്യുകയാണ് ഗ്രവില്യ മരങ്ങളും യൂക്കാലിപ്ടസ് ഇവരെല്ലാം നിര്‍ത്താതെ പെയ്യുകയാണ്,കുളിര്‍ന്നു വിറച്ചു തലയും കുമ്പിട്ടു പെയ്യുകയാണ് .അവിടെ  ചരുവില്‍ ഒരു  ബദാം  ,ഹൃതുമതി  ,നിറയെ ചുമന്നു തുടുത്തു ഇലകള്‍. മടിച്ചി ആണ് അത് കൊണ്ടല്ലേ ഒരിലപോലും ഒളിപ്പിക്കാതെ ചേര്‍ന്ന്  പുല്കാതെ നിര്‍വൃതി പൂണ്ട് നിന്ന് പെയ്യുന്നത് .

 കടുത്ത വെയിലില്‍ പോലും സൂര്യനെ കടത്തിവിടാന്‍ മടിക്കുന്ന റബ്ബര്‍ മരങ്ങളും  മഴയില്‍ അലിയുകയാണ് . ആ സുന്ദര ദൃശ്യങ്ങളും മഴയും കോടമഞ്ഞും എന്റെ സ്വപ്നങ്ങളും ഏകാന്തതയും ചിന്തകളും മുണ്ടക്കയം ടൌണിലെ ട്രാഫിക് ബ്ലോക്കില്‍ പെയ്തു തീര്‍ന്നിരുന്നു.     തിരകെ മടക്കത്തിലെ സ്വപ്നങ്ങളിലേക്ക് ഇനി ഒരു രാപ്പകല്‍ വേണം .  
           കൂട്ടിനു മഴയും മഞ്ഞിന്റെ പുതപ്പും.