2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

കൂകി പായും തീവണ്ടി............

                          സംഭവബഹുലമായി തുടങ്ങിയ യാത്ര ഇനി ഉഡുപ്പി വരെ....
                          ഒരു തീര്ത്ഥ യാത്രയിലെ സുദീര്‍ഘ നിമിഷങ്ങളുടെആരംഭം.. 

യാത്ര തുടങ്ങിയപ്പോളുണ്ടായ  അലച്ചിലുകളും മറ്റും ഒഴിവായി ഓരോത്തിടതായി എല്ലാവരും സെറ്റില്‍ ആയിരുന്നു.
കുറച്ചു കുശുമ്പും കുന്നായ്മയും -വീട്ടുകാരുടേം നാട്ടുകാരുടേം ;കഴിഞ്ഞു ,അര മണിക്കൂറില്‍-വര്‍ത്തമാനങ്ങള്‍.....

                   ..... പതിയെ മയക്കത്തിലേക്കു ട്രെയിനിന്റെ താളത്തില്‍ ..
      കുട്ടികള്‍  കാഴ്ചകള്‍ കുറെ നേരം കണ്ടിരുന്നു .കാണാന്‍ എന്താണുള്ളത് ? ഒഴിഞ്ഞ കംബാര്‍ട്ട് മെന്റ്,പുറം കാഴ്ചകളില്‍ വെള്ള ഒറ്റക്കാലന്‍ കൊറ്റിയും കാക്കകളും അയവെട്ടി ക്കൊണ്ടിരിക്കുന്ന നാല്‍ക്കാലികളും ,പിന്നെ റെയില്‍വേ ഗേറ്റിനു ഇരുപുറവും അക്ഷമരായി ഗേറ്റ് തുറക്കാന്‍ കാത്തു  നില്‍ക്കുന്നവര്‍ .ചതുപ്പുകളില്‍ മഞ്ഞിച്ചു നില്‍ക്കുന്ന തെങ്ങുകളും കമുകുകളും. കമ്പാര്‍ട്ട് മെന്റിനുള്ളില്‍ കൂടി കയറി ഇറങ്ങി ഓര്‍ഡര്‍ വാങ്ങുന്ന കാറ്റെറിംഗ് സര്‍വീസുകാര്‍.. .        
 

       ബസ്സ്‌ യാത്രയുടെ ചില ആനന്ദങ്ങള്‍  ട്രെയിന്‍ യാത്രക്ക് കിട്ടില്ലല്ലോ ,മാറി മാറി വരുന്ന ആളുകള്‍,സംസ്കാരം......വിരസമാണ് ട്രെയിന്‍ യാത്ര ,ചിലപ്പോള്‍ ഒരു ലോകമാണ് കൂടെ ഉള്ളതെങ്കിലും ആരും ഇല്ലാത്തപോലെ.....!!!!!
            

     നീണ്ടമണിക്കൂറുകള്‍  വെറുതെ കളയാന്‍ മനസ്സ്  സമ്മതിപ്പിച്ചില്ല.ഒന്ന് രണ്ടു പുസ്തകങ്ങള്‍ എടുത്തിരുന്നു .ആള്‍ക്കൂട്ടവും ഉണ്ട് കൂട്ടത്തില്‍ ,കൈയില്‍ കിട്ടിയിട്ട് കുറെ നാളായെങ്കിലും  വായിക്കാന്‍ എടുക്കുമ്പോള്‍ ഒന്ന് രണ്ടു പേജില്‍ മാത്രം വായന ഒതുക്കി പലപ്പോഴായി മടക്കി വക്കപ്പെട്ട പുസ്തകം  ഈ യാത്രയിലെന്കിലും വായിച്ചു തീര്‍ക്കണം എന്ന ആഗ്രഹത്തോടെ എടുത്തിട്ടുണ്ട് .സ്റ്റേഷനിലെ  ബുക്സ്സ്റ്റാളില്‍ മാഗസിനുകള്‍ അല്ലാതെ മറ്റൊന്നും കാര്യമായി ഉണ്ടായിരുന്നില്ലല്ലോ !!
       

              പറഞ്ഞുകെട്ടതും വായിച്ചറിഞ്ഞതുമായ അനുഭവങ്ങള്‍ ഈ ട്രെയിന്‍ യാത്രയില്‍ അനുഭവിക്കാന്‍ കിട്ടുമോ എന്ന ഒരു ഉത്ഘണ്ട മനസ്സിനുണ്ടായിരുന്നു.ഫേസ് ബുക്കില്‍ ആരുടെയോ പേജില്‍ വായിക്കാനിടയായ ,മുച്ചിറി ഉള്ള പെണ്‍കുട്ടിയെയും അടിവസ്ത്രം ഒളിപ്പിച്ച വീര്‍ത്ത പോകെറ്റുമായി  ടോയ് ലെറ്റില്‍ നിന്ന് ഇറങ്ങി വരുന്ന ചെറുപ്പക്കാരനേം കാണാന്‍ കഴിയുമോ ?കണ്ണുകള്‍ ഓരോ സ്റ്റേ ഷനിലും പരതിക്കൊണ്ടിരുന്നു .

                      ചാലക്കുടി അടുക്കാറായ പ്പോളാണ് ഒരു കെട്ട് പുസ്തകവുമായി അയാള്‍ വന്നത് ,തിരക്ക് ഇല്ലാത്ത ഞങ്ങടെ കാബിനില്‍ അയാള്‍ പുസ്തകം വച്ചു,എല്ലാം മലയാള പുസ്തകങ്ങള്‍ .പുസ്തകങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്.കുറെ നാളായി പുസ്തകങ്ങളോടും അക്ഷരങ്ങളോടും ഉള്ള തൊട്ടു കൂടായ്മ മാറിക്കൊണ്ടിരിക്കുന്ന സമയവും .ആര്‍ത്തിയോടെ തിരഞ്ഞ പുസ്തകക്കൂട്ടത്തില്‍ ഞാന്‍ വളരെ നാളായി തിരഞ്ഞു കൊണ്ടിരിക്കുന്ന  ആടുജീവിതം .  4 എണ്ണം തിരഞ്ഞെടുത്തു  അമ്മയുടെ കണ്ണില്‍ വെറുതെ എന്തിനാ പൈസ കളയുന്നതെന്ന ഭാവം .ഞാന്‍ അദ്ദേഹത്തിനോട് കണ്ണുകൊണ്ട് പ്ളീസ്‌ എന്നും ...ഒരെണ്ണം എടുത്തോ.. ,കിട്ടിയ ഔദാര്യത്തില്‍ ആടുജീവിതം തന്നെ തിരഞ്ഞെടുത്തു .  പുസ്തകങ്ങള്‍ കണ്ടാല്‍ ഇവള്‍ക്ക്  ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കപ്പഴം കാണുന്നപോലാ ണെന്നും ,വെറുതെ 'ഷോ' ക്ക് വക്കാന്‍ അല്ലെ എന്നും മറ്റുമുള്ള പഴേ ഡയലോഗ്  ഞാന്‍ ഓര്‍ത്തു ,പിന്നെ സൌകര്യ പൂര്‍വ്വം വിസ്മരിച്ചു.  


       എല്ലാവരും ട്രെയിനിന്‍റെ താരാട്ടില്‍ താളം പിടിച്ചു മയങ്ങുന്നു ,ഞാന്‍ എന്റെ വായനയുടെ ലോകത്തേക്കും.... ,നജീബിന്റെ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളും വേപഥുക്കളും  ആവലാതികളും ഉണര്‍വുകളും അവയില്‍ കൂടൊക്കെ ഞാനും   ആകാംക്ഷയോടെയും നൊമ്പരപ്പെട്ടും കണ്‍നിറച്ചും....  നജീബിന്റെ  നബീലും ,അവന്റെ ചോര പുരണ്ട പുരുഷത്വവും ...
     'ഒരു ഏകാന്ത ജീവിയെ സംബന്ധിച്ചിടത്തോളം  സമയം കാലം എന്നിവയൊക്കെ വെറും സങ്കല്‍പങ്ങള്‍ മാത്രം' --നജീബിലൂടെ ബെന്യാമിന്റെ വാക്കുകള്‍ ..


        കുറച്ചേ ചിത്രത്തില്‍  ഉള്ളെങ്കില്‍ കൂടിയും ഹക്കീമും ഹൃദയതിനേം നൊമ്പരപ്പെടുത്തി ,ഒരു വിങ്ങലായി അവന്റെ വേര്‍പാട്‌ - ദുരന്തം..കണ്മുന്നില്‍ കണ്ടപോലെ .. 
 

തലയാട്ടി തലയാട്ടി സംഘം സംഘമായി മുന്നേറുന്ന പാമ്പുകളുടെ സൈന്യത്തിന്റെ പടപ്പുറപ്പാടില്‍ നിന്നും നജീബും കൂട്ടരും രക്ഷപ്പെട്ടപ്പോള്‍ ,അത് വായിച്ചു, രക്ഷപെടലിന്റെ ആ കണികയിലെത്തുന്നത് വരെ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു . എന്റെയും ദേഹം ചുട്ടുപൊള്ളുന്ന പോലെയും ,തിണര്‍ത്ത  പാടുകള്‍ അവിടവിടെ കാണുന്നുണ്ടോ എന്ന സംശയവും.... .
 

                    കേരള അതിര്‍ത്തി തീരുന്നതിനു മുന്‍പേ ഒറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു ആടുജീവിതം.സാധാരണ ഗള്‍ഫ്‌ കഥ---പ്രവസത്തിന്റെം നൊസ്റ്റാള്‍ജിയ മണക്കുന്ന ഒരു സ്ഥിരം കഥപറച്ചില്‍ -- പ്രതീക്ഷിച്ചു ,വയനതുടങ്ങിയ ഞാന്‍ ,മറ്റൊരു ലോകത്തിലേക്ക്‌ .. മറ്റൊരു മനസ്സിലേക്ക് .. അനുഭവത്തിലേക്ക്  എറിയപ്പെടുകയായിരുന്നു. എഴുത്ത് കാരന്‍ പറയുന്ന പോലെ ഒരു പരകായപ്രവേശം, നജീബും ബെന്യമിനും ഒന്നാകുന്നുവെന്നു .അതുപോലെ എഴുത്തുകാരന് തന്റെ ഓരോ വായനക്കാരെയും വായനയിലൂടെ ആ പരകായപ്രവേശം സാധ്യമാക്കാന്‍ കഴിയുന്നുണ്ട് ..
          നജീബിന്റെ മാനസിക വ്യഥകളിലൂടെ ഒരു സഞ്ചാരം .....നജീബ് കുഞ്ഞിക്കയുടെ മുന്നില്‍ എത്തപ്പെട്ടതിനു ശേഷം  അവസാന താളുകളില്‍ ആകാംക്ഷയുടെ ഉദ്വേഗത്തിന്റെയും  ചരട് എരിഞ്ഞുതീര്‍ന്നിരുന്നു..
     നജീബിന്റെ രക്ഷകന്‍ ,മരുഭൂമിയിലെ വിമോചകന്‍ ഇബ്രാഹിം ഖാദിരി,സ്വര്‍ഗത്തിന്റെ വാതില്‍ കാട്ടിക്കൊടുത്തിട്ട് എവിടേക്കാണ് നിഷ്കാസിതനായതു?അതെ എവിടെക്കവും അയാള്‍ പോയത്??...ഇനിയും തന്റെ പരിരക്ഷ നജീബിന് ആവശ്യമില്ല എന്ന് കരുതി കാണുമോ?.....ആകുലതകള്‍ മനസ്സിലിട്ടു കുറെ നേരം ......

        .....മയ്യഴി യിലെത്തിയപ്പോള്‍ അവിടുത്തെ സ്വന്തം കഥാ കാരനെയും ഓര്‍ത്തു, ...

      അവിടെ എവിടെയോ കരിങ്കല്‍ കെട്ടിന്റെ മറവില്‍ ഒരു ഒറ്റക്കൈയ്യന്റെ നിഴലു കണ്ടുവോ?അബോധത്തിലും അമ്മെ എന്നൊരു വിളി കേട്ടുവോ?......മുകളിലെ ബെര്‍ത്തില്‍ മയങ്ങുന്ന കുട്ടികളിലേക്ക് വെറുതെ കണ്ണ് തേടിച്ചെന്നു ...ആശങ്കയോടെ......
   

                       ചുമന്ന വെള്ളക്കെട്ടിലെ വിശാലമായ കണ്ടല്‍ക്കാടുകള്‍....
          

                    ഇതിനിടയില്‍ ആരൊക്കെയോ വരുകയും പോവുകയും ചെയ്തിരുന്നു.ഒരു മുഖവും തങ്ങി നിന്നില്ല മനസ്സില്‍..ഉഡുപ്പി എത്തുന്നതിനു രണ്ടു സ്റ്റേഷന്‍മുന്നേ ലഗ്ഗേജ് എടുത്തു ഞങ്ങള്‍ ഇറങ്ങാന്‍ തയ്യാറായി.സ്റ്റേഷനില്‍ ഇറങ്ങുന്നതിനു മുന്‍പ്‌ ഒന്ന് തിരിഞ്ഞു നോക്കി ,യാത്രാമൊഴി ആയി ചുണ്ട് ഒന്ന് വക്രിച്ചു കാണിക്കുവാന്‍  പോലും  ആരും ഉണ്ടായിരുന്നില്ല ... കത്തി തീര്‍ന്ന മണിക്കൂറുകള്‍ അല്ലാതെ ....
                             


                       ....ഉഡുപ്പിയില്‍ ഇന്ന്,നാളെ അതിരാവിലെ അമ്മയുടെ സവിധത്തിലേക്ക് ....